06 April 2007

ചില എന്‍ എസ് എസ് (NSS) ചരിതങ്ങള്‍... ഭാഗം രണ്ട്.

എല്ലാവരും ആദ്യ ഭാഗം വായിച്ചു എന്ന് കരുതട്ടെ.. നമുക്ക് ബാക്കിയുള്ളവരെ പരിചയപ്പെടാം.

സജിത്ത് (കുത്ത്) പണിക്കര്‍.
എറണാകുളം സ്വദേശി. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി. പഠനം പഠനം എന്ന ഒരു വിചാരമേയുള്ളൂ പണിക്കര്‍ക്ക്! അതോ, പഠിക്കുന്നത് കണ്ടാല്‍ നമ്മളും ഇരുന്ന് പഠിച്ചു പോവും. കട്ടിലില്‍ രണ്ടു കാലും കേറ്റി വച്ച്, പുസ്തകത്തിലേയ്ക്ക് നോക്കി മൂളി ആടിക്കൊണ്ടിരിക്കുന്ന പണിക്കരെയാണ് ആ റൂമിലേയ്ക്ക് കേറിയാല്‍ ആദ്യം കാണുക. ഇതൊക്കെയാണെങ്കിലും എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കാനും സിനിമ കാണാനും പണിക്കര്‍ മുന്‍പന്തിയിലുണ്ടാവും.

(കരിന്തിരി) മഹേഷ്
കൊല്ലം സ്വദേശി. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി. ഒരു “ബുജി” മട്ടിലാണ് ആശാന്റെ മട്ടും ഭാവവുമൊക്കെ. അടിസ്ഥാനപരമായി താനൊരു കമ്മ്യൂണിസ്റ്റാണ് എന്നാണ് പറച്ചില്‍. മാര്‍ക്സിയന്‍ സിദ്ധാന്തം എന്നൊക്കെ പറഞ്ഞ് വെച്ചു കാച്ചുന്നത് കേള്‍ക്കാം.. ആശാന് കവിതകളോട് വല്യ പ്രതിപത്തിയാണ്. അങ്ങിനെയേതോ കവിത ഉച്ചത്തില്‍ പാടി വന്നപ്പോഴാണ് അതിലുള്ള “കരിന്തിരി” എന്ന വാക്ക് ഒരു പേരായി വീണത്. ജീവിതം കരിന്തിരി കത്തുന്നു എന്നൊക്കെയുള്ള നെടുങ്കന്‍ ഡയലോഗുകള്‍ക്ക് അപ്പോഴും പഞ്ഞമില്ല.. :)

രഞ്ജിത്ത് (ചഡ്ഡു)
ചടയമംഗലമാണ് സ്വദേശം. പേരിന്റെ ഉല്പത്തി എങ്ങിനെയെന്ന് വായനക്കാര്‍ക്ക് മനസ്സിലായല്ലോ.. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി. ഒരു പഞ്ചപാവം.. പരമശുദ്ധന്‍. പഠിക്കാനും മിടുക്കന്‍. ഇതാണ് ചഡ്ഡു..

പരമേശ്വരന്‍ (പരമന്‍)
എന്റെയും കുഞ്ചുവിന്റെയും സഹപാഠി. ഞങ്ങളുടെ സ്വന്തം പട്ടര് പരമന്‍.. ത്രിശൂര്‍ സ്വദേശിയാണ്. ഇടയ്ക്കിടയ്ക്ക് അല്പസ്വല്പം വേദാന്തമൊക്കെ പറയും. അല്ലാതെ ആളെക്കൊണ്ട് വല്യ ദ്രോഹമൊന്നുമില്ല. ഞാനും കുഞ്ചുവും പരമനും പിന്നെ മറ്റൊരു കഥാപാത്രവും കൂടിയാണ് ഞങ്ങളുടെ അവസാന വര്‍ഷ പ്രോജക്റ്റ് ചെയ്തത്. അതിന്റെ വിശേഷങ്ങളൊക്കെ വഴിയേ പറയാം.

പിന്നെ ശ്രീലക്ഷ്മിയിലുള്ളത് വിമലും പ്രശാന്തുമാണ്. രണ്ടുപേരും പൂക്കളത്തിന്റെ സഹപാഠികള്‍. അവരെയും കൂടെക്കൂട്ടി ഞങ്ങള്‍ ആറു പേരാണ് ശ്രീലക്ഷ്മിയിലെ “മെക്കന്മാര്‍”. മെക്കാനിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഷോര്‍ട്ട് ഫോം.. :) വിമലും പ്രശാന്തും അങ്ങിനെ ബഹളങ്ങള്‍ക്കൊന്നുമില്ല.. പക്ഷേ എല്ലാത്തിനും കൂടുകയും ചെയ്യും.

ഇവരെക്കൂടാതെ ഇനി പറയുന്നവരായിരിക്കും ഈ ചരിത്രത്തിലെ പ്രധാന താരങ്ങള്‍..

രതീഷ് മേനോന്‍ (മേനോന്‍‌ജി)
നാലാം ക്ലാസ് മുതലുള്ള പരിചയമാണ് എനിക്കും മേനോനും. എന്റെ ആത്മാര്‍ത്ഥ സുഹൃത്ത്. ആലപ്പുഴയില്‍ എന്റെ വീടിനടുത്താണ് മേനോന്റെ വീട്. ഞങ്ങള്‍ ഒരുമിച്ചാണ് പ്രവേശന പരീക്ഷയ്ക്ക് പഠിച്ചതൊക്കെ. കിട്ടിയതും ഒരേ കോളേജില്‍ തന്നെ. പക്ഷേ രണ്ടു ബാച്ചിലായിപ്പോയി എന്നെയുള്ളൂ. ഒരുമിച്ചാണ് ഒന്നാം വര്‍ഷം എഞ്ചിനീയറിംഗ് ഗ്രാഫിക്സ് ട്യൂഷനു പോയത്. ഒരുമിച്ചാണ് ആലപ്പുഴയ്ക്കുള്ള വരവും പോക്കുമൊക്കെ.. അങ്ങിനെ മേനോനെക്കുറിച്ച് പറഞ്ഞുതുടങ്ങിയാല്‍ ഒരുപാടുണ്ട് പറയാന്‍.. അതൊക്കെ ഇനി ഓരോ സംഭവങ്ങളിലൂടെ പറയാം..

അരുണ്‍(ചാത്തന്‍)കുമാര്‍.
ഞങ്ങളുടെ പ്രോജക്റ്റിനു ഒരു കഥാപാത്രം കൂടിയുണ്ടെന്നു പറഞ്ഞിരുന്നല്ലോ.. ലോ ലവനാണ് ലിവന്‍.. കൊല്ലം ചാത്തന്നൂര്‍ സ്വദേശി. ചാത്തന്‍ എന്നു വിളിക്കുന്നത് എന്തിനാണെന്ന് മനസ്സിലായല്ലോ.. ചാത്തന്റെ വിശേഷങ്ങളും ഒരുപാടുണ്ട് പറയാന്‍. എങ്കിലും അവനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് “മനസ്സിന്‍ മണിച്ചിറകില്‍...” എന്ന സിനിമാഗാനമാണ്. എന്റെ ദൈവമേ! ഈ പാട്ട് ചാത്തന്‍ “പറയുന്നത്” പോലെ “പാടാന്‍” ഈ ലോകത്ത് മറ്റാരുമില്ല! അത്ര ദയനീയമാണത്. അത് നിങ്ങളെയൊക്കെ കേള്‍പ്പിക്കാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. പക്ഷേ വകുപ്പില്ലല്ലോ!

ബിജോയ് ഭാസ്കരന്‍ (പാക്കരന്‍)
അവസാന വര്‍ഷത്തിലെ എന്റെ സഹമുറിയന്‍. എന്റെ സഹപാഠിയുമാണ്. കളിയിലും പഠനത്തിലുമൊക്കെ ഓള്‍‌റൌണ്ടര്‍. കോളേജ് ഫുട്ബോള്‍ ടീമിന്റെ സ്ട്രൈക്കര്‍. അത്യാവശ്യം നന്നായിട്ട് പാട്ടുപാടും. അതിലും നന്നായിട്ട് ആളെ വടിയാക്കും. അങ്ങിനെ തെറിച്ച് നടക്കുന്ന ഒരുത്തന്‍.. :)

ജയകൃഷ്ണന്‍ (ജെ കെ)
എന്റെ സഹപാഠി. കോളേജിന്റെ ആസ്ഥാന ഗായകനാണ്. നിങ്ങളില്‍ ചിലരെങ്കിലും കണ്ടിട്ടുണ്ടാവും വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ കൈരളി ടിവിയില്‍ “റെയിന്‍‌ഡ്രോപ്സ്” എന്ന പരിപാടി അവതരിപ്പിക്കുന്ന വൃന്ദ എന്ന കുട്ടിയെ. ജെ കെ യുടെ സഹോദരിയാണ് ആള്‍. കുടുംബപരമായി സംഗീതമൊക്കെയുള്ള ആളാണ്. ചിറ്റൂറ് ഭഗവതി ക്ഷേത്രത്തിന്റെ തൊട്ടടുത്താണ് ജെ കെ യുടെ വീട്. എനിക്ക് വളരെയിഷ്ടമുള്ള സ്ഥലമാണത്. പ്രശാന്തസുന്ദരമായ ഗ്രാമം എന്നൊക്കെ പറയുന്നത് ചിറ്റൂര്‍ പോലെയുള്ളെവയെയാവണം.

അരുണ്‍കൃഷ്ണന്‍ (ടി പി)
ടി പി ആളുടെ ഇനീഷ്യലാണ്! ഞങ്ങള്‍ അതു ചുരുക്കപ്പേരാക്കി എന്നേയുള്ളൂ. ടി പി ഡേസ്കോളറാണ്. ലോകകപ്പും യൂറോ കപ്പും പോലെയുള്ള ഫുട്ബോള്‍ മാമാങ്കങ്ങള്‍ വരുമ്പോള്‍ ഞങ്ങളെല്ലാവരും ടി പിയുടെ വീട്ടിലാണ്. ഒരു പരാതിയും പറയാതെ ടി പിയുടെ അമ്മ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഭക്ഷണമൊരുക്കും. ഞങ്ങളെന്ന് പറഞ്ഞാല്‍ ഒരു പത്തു പതിനൊന്നാള്‍ക്കാര്‍ ഉണ്ട് കേട്ടോ. ടി പി ആളൊരു ശുദ്ധനാണ്. നിര്‍ദ്ദോഷമായ ചില കമന്റുകള്‍ പാസാക്കും. പക്ഷേ അവസാനം അതെല്ലാം കൂടി ടി പിയെ ഗോളടിക്കും എല്ലാവരും ചേര്‍ന്ന്. പാക്കരനും ജെ കെയുമാണ് ഇക്കാര്യത്തില്‍ മുന്‍പില്‍.

അരുണ്‍ (ദാദ)
ദാദയെന്ന പേരു കേട്ട് ഞെട്ടുകയൊന്നും വേണ്ട. ആളൊരു പാവമാണ്. പക്ഷേ നല്ല ഘനഗാംഭീര്യമുള്ള ശബ്ദം. അതാണ് ഈ പേരു വീഴാന്‍ കാരണം. ഒരു രസികന്‍. ഒരു സ്കൂട്ടി അതിന് എടുക്കാവുന്ന മാക്സിമം വേഗതയില്‍ ഓടിച്ചാണ് ദാദ കോളേജില്‍ വരിക. അല്പം ലേറ്റായിട്ടാണ് ആള്‍ വരുന്നതെങ്കിലും വണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കറിയാം ദാദ എത്തിയെന്ന്..

പിന്നെയുള്ളത് അര്‍ജുന്‍. മിസ്റ്റര്‍ പെര്‍ഫെക്റ്റ്. ഏതുകാര്യത്തിലും അര്‍ജുന്‍ മുന്‍പന്തിയിലുണ്ടാവും. എന്തു സഹായവും ചെയ്തു തരും. നന്നായിട്ട് പഠിക്കും. പിന്നെ എല്ലാ തമാശകള്‍ക്കും ഒപ്പം കൂടുകയും ചെയ്യും. ഞങ്ങളുടെ ഒത്തു ചേരലുകള്‍ക്ക് അവന്റെ വീ‍ടും ഒരു വേദിയാവാറുണ്ട്.

ഇത്രയുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഇനിയുമുണ്ട് ഒരുപാട് പേര്‍. ഓരോരോ സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ എല്ലാവരെയും പരിചയപ്പെടുത്താം.

അയ്യയ്യോ! സ്ത്രീജനങ്ങളെ പരിചയപെടുത്തിയില്ല! അധികം പേരൊന്നുമില്ല. അവരുടെ കാര്യമാണ് ഇനി..

ജാനകി
എന്റെ കുഞ്ഞിപ്പെങ്ങള്‍. എന്റെ വല്ല്യമ്മയുടെ മോള്‍. ഒരു വയസിന്റെ വ്യത്യാസമേയുള്ളൂ ഞങ്ങള്‍ തമ്മില്‍. എങ്കിലും ഞാന്‍ ആദ്യ തവണ വളരെ നന്നായിട്ട് പ്രവേശന പരീക്ഷ എഴുതിയത് കാരണം അഡ്മിഷന്‍ കിട്ടിയില്ല. അങ്ങിനെയാണ് ഞാനും ജാനുവും ഒരേ ബാച്ചിലെത്തിയത്. അവള്‍ സിവില്‍ എഞ്ചിനീയറിംഗ് ആണു പഠിച്ചത്. അവളുടെ ഹോസ്റ്റലാണ് “സോപാനം”. അവളുടെ കൂട്ടുകാരാണ് എനിക്ക് കോളേജിലുള്ള പെണ്‍ സുഹൃത്‌വലയം. അവരില്‍ ചിലരെയാണ് ഇനി പരിചയപ്പെടുത്തുന്നത്.

ജിജ
ജാനുവിന്റെ അടുത്ത കൂട്ടുകാരി. ഞങ്ങള്‍ “ഉണ്ടന്‍പൊരി” എന്ന് വിളിക്കും. ആകപ്പാടെ ഒരു വെകിളിയാണ്. എന്നു പറഞ്ഞാല്‍ കൊച്ചുകുട്ടികളുടെ സ്വഭാവമാണ്. ഒരു ഗുണ്ടുമണി.

ലയന
ഒരു കൊച്ചുമാധവിക്കുട്ടിയാണ്. വളരെ പക്വതയുള്ള ഒരു പെണ്‍കുട്ടി.

അനിത
എനിക്ക് സഹോദരിമാരില്ല എന്ന സങ്കടം ഞാന്‍ മറക്കുന്നത് അനിതയുടെയൊപ്പം ഇരിക്കുമ്പോഴാണ്. നിഷ്കളങ്കമായ ചിരിയോട് കൂടി അവള്‍ സംസാരിക്കുമ്പോള്‍ മനസ്സിലെ എല്ല വേദനകളും പമ്പ കടക്കും. ഇലക്ട്രോണിക്സ് വിദ്യാര്‍ത്ഥിനിയാണെങ്കിലും അത് കോളെജിലെ മറ്റൊരു ബ്ലോക്കിലാണെങ്കിലും ഒഴിവു സമയങ്ങളില്‍ അനിത ഞങ്ങളുടെ കൂടെയുണ്ടാവും. അവളില്ലെങ്കില്‍ ആ സഭയ്ക്ക് എന്തോ കുറവുള്ളത് പോലെയാണ്. ഒരോ ദിവസവും ഓരോ തരം ഫാന്‍സി കമ്മലുകളാണ് അവളിടുക. എന്നു വെച്ച് അവള്‍ ഒരു ഫാഷന്‍ ഭ്രമക്കാരിയൊന്നുമല്ല. എല്ലാ ദിവസവും അഭിപ്രായം ചോദിക്കും.. “എടാ, ഇതെങ്ങിനെയുണ്ട്.?” :) കോളേജ് ജീവിതം കഴിഞ്ഞ് പോവുമ്പോള്‍ പൊട്ടിക്കരഞ്ഞ അവള്‍ക്ക് ഞാന്‍ സമ്മാനം നല്‍കിയതും രണ്ട് ജോടി കമ്മലുകളാണ്.. അതു തുറന്നു നോക്കി അവള്‍ ചിരിക്കുന്നത് ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.

ഇനിയുമുണ്ട് കുറച്ച് പെണ്‍സുഹൃത്തുക്കള്‍. അവരെ വഴിയേ പരിചയപ്പെടാം..

1 comment:

നന്ദന്‍ said...

“ദാദയെന്ന പേരു കേട്ട് ഞെട്ടുകയൊന്നും വേണ്ട. ആളൊരു പാവമാണ്. പക്ഷേ നല്ല ഘനഗാംഭീര്യമുള്ള ശബ്ദം. അതാണ് ഈ പേരു വീഴാന്‍ കാരണം. ഒരു രസികന്‍...”

എന്‍ എസ് എസ് ചരിതങ്ങളുടെ രണ്ടാം ഭാഗം ഇതാ ഇവിടെ...