26 August 2007

കുട്ടനാടന്‍ പുഞ്ചയിലെ..

കുട്ടനാട്ടില്‍ ഓണത്തിന്റെ ഓളം തുടങ്ങുന്നത്‌ നെഹ്രു ട്രോഫി വള്ളം കളിയോടെയാണെന്നാണ് എനിക്ക്‌ തോന്നിയിട്ടുള്ളത്‌. കുട്ടിക്കാലത്ത്‌ വള്ളം കളി കാണാന്‍ മാമ്മന്മാരോടൊത്ത്‌ ബോട്ടിലാണ് ഞങ്ങള്‍ പോവാറുള്ളത്‌.. മാമ്മന്മാരുടെ സുഹൃത്തുക്കളും ഞങ്ങള്‍ കുറെ കുട്ടികളും ഒക്കെയായിട്ട്‌ ആകെ ബഹളം വെച്ചാണ് ആ പോക്ക്‌. ചേച്ചിമാരും ഞാനും ബോട്ടിന്റെ മുകളില്‍ കുടയും പിടിച്ച്‌ അങ്ങനെ ഇരിക്കും.. വല്ല്യമ ഉണ്ടാക്കി തന്നു വിടുന്ന കപ്പയും മീനും ഒക്കെ കാണും ഭക്ഷണമായി.. :) പക്ഷേ, പുന്നമടയില്‍ എത്തുമ്പോഴാണ് കുഴപ്പം! മത്സരത്തിന്റെ ശബ്ദരേഖ മാത്രമേ ഞങ്ങള്‍ പിള്ളേര്‍ക്ക് കേള്‍ക്കാന്‍ പറ്റൂ! ആര്‍പ്പുവിളിയും ബഹളവുമായി മുതിര്‍ന്നവരെല്ലാം ബോട്ടിന്റെ മുകളിലെത്തിയിരിക്കും. ഇവരുടെ ചാട്ടവും തുള്ളലുമൊക്കെയായി ബോട്ട് കിടന്ന്‌ ഇളകുമ്പോള്‍ ഞങ്ങള്‍ പിള്ളേര്‍ വെള്ളത്തില്‍ പോയാലോ എന്ന്‌ കരുതി എല്ലാത്തിനെയും താഴെ ഇറക്കും.. :) മുകളില്‍ നില്‍ക്കുന്ന ഏതാണ്ട് എല്ലാവരും നല്ല “ബോധ“ത്തില്‍ ആയതുകൊണ്ട് ആരെങ്കിലുമൊക്കെ വെള്ളത്തില്‍ വീഴും എന്നതും ഉറപ്പാണ്.. പക്ഷേ ബോട്ടുകള്‍ തിങ്ങി നിറഞ്ഞു കിടക്കുന്നത് കൊണ്ട് സ്വന്തം ബോട്ടിലെ ആള്‍ക്കാര്‍ കണ്ടില്ലെങ്കിലും അടുത്ത ബോട്ടിലെ ആള്‍ക്കാര്‍ പിടിച്ചു കയറ്റിക്കോളും.. :)

വള്ളംകളി കാണാന്‍ ബോട്ടില്‍ കയറിപ്പോക്ക്‌ ഒക്കെ നിന്നിട്ട് വളരെ നാളായി. വള്ളംകളി നേരിട്ട് കണ്ടിട്ട് ഏതാണ്ട്‌ 16 വര്‍ഷത്തോളം.. :) ഇത്തവണയും വള്ളംകളി നടന്നു.. പോകാന്‍ കഴിഞ്ഞില്ല.. ബഹളങ്ങള്‍ക്കിടയില്‍ പോവാനുള്ള എന്റെയൊരു വിമുഖതയും കാരണമാണ്.. ഇത്തവണത്തെ നെഹ്രുട്രോഫിയെക്കുറിച്ച്‌ ഹരീ എഴുതിയത് ഇവിടെ എല്ലാവരും വായിച്ചു കാണുമല്ലോ.. :)

എല്ലാ മലയാളികളും ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാവും വഞ്ചിപാട്ട് എന്ന്‌.. “കുട്ടനാടന്‍ പുഞ്ചയിലെ...” ഇത് ഒരിക്കലെങ്കിലും മൂളാത്ത ഒരു കുട്ടനാട്ടുകാരനും ഉണ്ടാവില്ല.. വളരെയധികം തിരഞ്ഞെങ്കിലും ഈ പാട്ടിന്റെ വരികള്‍ ഇന്റര്‍നെറ്റില്‍ കണ്ടില്ല.. ഒടുവില്‍ കിട്ടി.. അതു പക്ഷേ മംഗ്ലീഷിലായിരുന്നു.. ഞാനത് മലയാളത്തില്‍ തന്നെ ബൂലോകത്തിന് സമര്‍പ്പിക്കുന്നു.. ആര്‍ക്കെങ്കിലും പ്രയോജനപെട്ടു എന്നറിഞ്ഞാല്‍ സന്തോഷം.. (എനിക്ക് മുന്‍പേ ആരെങ്കിലും പോസ്റ്റിയിട്ടുണ്ടെങ്കില്‍ ഒന്നു ശ്രദ്ധയില്‍ പെടുത്തണേ.. നിരുപാധികം ഈ പോസ്റ്റ് പിന്‍‌വലിക്കുന്നതായിരിക്കും..)

നമുക്കേവര്‍ക്കും പ്രിയങ്കരനായ വയലാറിന്റെ വരികളാണിത്.. കാവാലം ചുണ്ടന്‍ എന്ന ചിത്രത്തിലേതാണ് എന്ന് അച്ഛന്‍ പറയുന്നു..
ആര്‍ക്കെങ്കിലുമൊക്കെ പ്രയോജനപ്പെടുമെന്ന്‌ കരുതട്ടെ..

അപ്പോ തുടങ്ങാം ല്ലേ.. :)

കുട്ടനാടന്‍ പുഞ്ചയിലെ
തെയ് തെയ് തക തെയ് തെയ് തോം
കൊച്ചുപെണ്ണേ കുയിലാളേ
തിത്തിത്താരാ തിത്തിത്തൈ
കൊട്ടു വേണം കുഴല്‍ വേണം കുരവ വേണം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

വരവേല്‍ക്കാനാളു വേണം
കൊടിതോരണങ്ങള്‍ വേണം
വിജയശ്രീലാളിതരായ് വരുന്നു ഞങ്ങള്‍
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

കറുത്തചിറകു വെച്ച്
തെയ് തെയ് തക തെയ് തെയ് തോം
അരയന്നക്കിളി പോലെ
തിത്തിത്താരാ തിത്തിത്തൈ
കുതിച്ചു കുതിച്ചു പായും കുതിര പോലെ
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

തോല്‍‌വിയെന്തന്നറിയാത്ത
തല താഴ്ത്താനറിയാത്ത
കാവാലം ചുണ്ടനിതാ ജയിച്ചു വന്നേ
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

കുട്ടനാടന്‍ പുഞ്ചയിലെ
കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടു വേണം കുഴല്‍ വേണം കുരവ വേണം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

പമ്പയിലെ പൊന്നോളങ്ങള്‍
തെയ് തെയ് തക തെയ് തെയ് തോം
ഓടി വന്നു പുണരുന്നു
തിത്തിത്താരാ തിത്തിത്തൈ
തങ്കവെയില്‍ നെറ്റിയിന്മേല്‍ പൊട്ടു കുത്തുന്നൂ
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

തെങ്ങോലകള്‍ പൊന്നോലകള്‍
മാടി മാടി വിളിക്കുന്നു
തെന്നല്‍ വന്ന് വെഞ്ചാമരം വീശിത്തരുന്നു
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

കുട്ടനാടന്‍ പുഞ്ചയിലെ
കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടു വേണം കുഴല്‍ വേണം കുരവ വേണം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

ചമ്പക്കുളം പള്ളിക്കോരു
തെയ് തെയ് തക തെയ് തെയ് തോം
വള്ളം കളി പെരുന്നാള്
തിത്തിത്താരാ തിത്തിത്തൈ
അമ്പലപ്പുഴയിലൊരു കുത്തു വിളക്ക്‌
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

കരുമാടിക്കുട്ടനിന്ന്
പനിനീര്‍ക്കാവടിയാട്ടം
കാവിലമ്മയ്ക്കിന്നു രാത്രി ഗരുഡന്‍ തൂക്കം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

കുട്ടനാടന്‍ പുഞ്ചയിലെ
കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടു വേണം കുഴല്‍ വേണം കുരവ വേണം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

വരവേല്‍ക്കാനാളു വേണം
കൊടിതോരണങ്ങള്‍ വേണം
വിജയശ്രീലാളിതരായ് വരുന്നു ഞങ്ങള്‍
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

എല്ലാ ബൂലോകവാസികള്‍ക്കും ഓണാശംസകള്‍ .. ഒരു കൈക്കുമ്പിള്‍ നിറയെ ചെമ്പകപ്പൂക്കളോടെ.. :)

07 August 2007

ഹൊ! എന്റമ്മേ, വേണ്ടായിരുന്നു!

ഹൊ! എന്റമ്മേ, വേണ്ടായിരുന്നു എന്ന് ഇപ്പോഴും തോന്നും! ഓരോരോ ഗുലുമാലുകളേ.. എനിക്കു പറ്റിയ ഒരബദ്ധം.. :)

തനിമലയാളിക്കൂട്ടത്തിന്‌ ഇതിനെക്കുറിച്ച് നേരത്തേ അറിയാം.. ബ്ലോഗ് ലോകം കൂടി ഇതറിയട്ടെ,, ഇങ്ങനെയൊക്കയല്ലേ ചമ്മല്‍ മാറ്റാന്‍ പറ്റൂ.. :)

എനിക്കും ഇത് ഒരു അബദ്ധമാക്കാന്‍ സഹായിച്ച അനുരാധയ്കും പിന്നെ അനുരാധ താമസിച്ചിരുന്ന ഹോസ്റ്റലിലെ കുറച്ച് പെണ്‍കുട്ടികള്‍ക്കും മാത്രം അറിയുമായിരുന്ന ഈ സംഭവം ഫൈനല്‍ സെമസ്റ്ററില്‍ ഒരു പേഴ്സണാലിറ്റി ഡെവലപ്‌മെന്റ് ക്ലാസില്‍ പറഞ്ഞ് ഞാന്‍ കൈയ്യടിയും വാങ്ങി.. ഇപ്പൊ നിങ്ങളൊക്കെ ചോദിക്കും ആരാ ഈ അനുരാധ എന്ന്.. അനുരാധ എന്റെയൊരു സുഹൃത്താണ്.. ഞങ്ങളുടെ ബാച്ചില്‍ ആദ്യം കല്ല്യാണം കഴിഞ്ഞത് അനുരാധയുടെയാണ്.. ഞങ്ങള്‍ മൂന്നാം സെം പഠിക്കുമ്പോ തന്നെ അനുരാധയുടെ കല്ല്യാണം കഴിഞ്ഞിരുന്നു.. ഈ പറയുന്ന സംഭവം നടക്കുന്നത് ഞങ്ങള്‍ ആറാം സെം പഠിക്കുമ്പൊഴാണ് എന്നാണ് എന്റെ ഓര്‍മ്മ.. പക്ഷെ ഈ കഥയിലെ നായിക അനുരാധയല്ല.. നായികയെ പറ്റി പറയുന്നതിന് മുമ്പ് അനുരാധയുടെ ഹോസ്റ്റലിനെക്കുറിച്ച് പറയാം.. ആ ഹോസ്റ്റലിന്റെ പേര്‍ “സോപാനം” എന്നാകുന്നു.. അവിടെ കുറച്ചധികം പെണ്‍കുട്ടികള്‍ താമസിക്കുന്നുണ്ട്.. എന്റെ വല്ല്യമ്മയുടെ മകളായ ജാനകിയുള്‍പ്പടെ.. അവളുള്ളതു കാരണം ആ ഹോസ്റ്റലില്‍ ഞാന്‍ സുപരിചിതനാണെന്ന് പറയേണ്ടതില്ലല്ലോ.. ശരിക്കും പറയുകയാണെങ്കില്‍ എന്റെ കോളേജില്‍ ഈ പറഞ്ഞ പെണ്‍കുട്ടികളേയുള്ളായിരുന്നു എന്റെ പെണ്‍സുഹൃത്ത് വലയം.. ഇപ്പോ സ്ഥിതിഗതികളുടെ ഒരേകദേശ രൂപം നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ..

ഇനി നമ്മുടെ നായികയെപ്പറ്റി.. നായിക കാണാന്‍ വളരെ സുന്ദരിയാണ്.. നായികയുടെ പേര്‍ പൂര്‍ണ്ണിമ എന്നാണ്.. ആലപ്പുഴക്കാരിയാണ്.. അതുകൊണ്ട് തന്നെ എനിക്ക് സുഹൃത്ബന്ധത്തില്‍ കവിഞ്ഞ ഒരടുപ്പം നായികയോടുണ്ട്.. നായികകയ്ക്ക് മറിച്ചും.. (തെറ്റിദ്ധരിക്കണ്ടാ.. ഇത് അതൊന്നുമല്ല..) ഞങ്ങള്‍ കോളേജ് ടൈം കഴിഞ്ഞും ചിലപ്പോ സംസാരിച്ചിരിക്കാറുണ്ട്.. ഫോണ്‍ ചെയ്യാറുമുണ്ട്.. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ്..

ഇനി സംഭവത്തിലേയ്ക്ക് കടക്കാം.. ഇത് നടക്കുന്നതിന്റെ പിറ്റേന്ന് പൂര്‍ണ്ണ (അങ്ങിനെയാണ് ഞങ്ങള്‍ കൂട്ടുകാര്‍ അവളെ വിളിക്കുക) ടൂറ് പോവുകയാണ്.. കഴിഞ്ഞ രണ്ടു കൊല്ലവും തലേന്ന് ഞാന്‍ വിളിച്ച് “ഹാപ്പി ജേര്‍ണി” “ടേക്ക് കെയറ്” തുടങ്ങിയ വചനങ്ങള്‍ പറഞ്ഞിട്ടുമുണ്ട്.. അപ്പോ ഈ കൊല്ലവും പറയണ്ടേ.. അതിനാല്‍ ഞാന്‍ ഫോണ്‍ എടുത്ത് ഹോസ്റ്റലിലെ നമ്പറ് കറക്കുന്നു..ഫോണ്‍ എടുക്കുന്നത് അനുരാധയാണ്..

ഞാന്‍ ചോദിക്കുന്നു “പൂര്‍ണ്ണിമയ്ക്ക് ഒന്നു ഫോണ്‍ കൊടുക്കാമോ?”
അനുരാധയ്ക്ക് മനസ്സിലായിട്ടില്ല ഞാനാണ് വിളിക്കുന്നതെന്ന്.. ഞാനൊട്ട് പറയാനും പോയില്ല..
അവിടുന്ന് മറുപടി കിട്ടി.. “പൂര്‍ണ്ണിമ ഇവിടെയില്ലല്ലോ, എന്തൊ വാങ്ങാന്‍ പോയിരിക്കുന്നു”..
ഞാന്‍ വീണ്ടും ചോദിക്കുന്നു, “രമ്യയുണ്ടോ??”
പൂര്‍ണ്ണയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് രമ്യ.. രമ്യയും ആലപ്പുഴക്കാരി തന്നെ..
അനുരാധയുടെ മറുപടി.. “രമ്യയും പൂര്‍ണ്ണിമയുടെ കൂടെ പോയിരിക്കുകയാണല്ലോ..”
ശ്ശെടാ.. ഇതു പൊല്ലാപ്പായല്ലോ.. എനിക്ക് ഇനി സമയം കണ്ടെത്തി വിളിക്കാന്‍ പറ്റില്ല.. കാരണം മെക്കാനിക്കല്‍ ഡിപ്പാറ്ട്മെന്റിന്റെ ഓട്ടൊമൊബൈല്‍ എക്സിബിഷന്‍ നടക്കുകയാണ്.. ഞാന്‍ അതിന്റെ സംഘാടക സമിതിയംഗവുമാണ്.. അതിനിടയില്‍ വിളിയൊന്നും നടക്കില്ല എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.. എന്നാല്‍ ശരി ജാനകിയോട് കാര്യം പറയാന്‍ ഏല്‍പ്പിക്കാം എന്നു കരുതി ഞാന്‍ ചോദിച്ചു..
“ജാനുവുണ്ടോ?”
അനുരാധയുടെ മറുപടി.. “ഉണ്ട്, വിളിക്കാം..”
എന്നിട്ട് നീട്ടിയൊരു വിളി.. “ജാനൂ‍ൂ‍ൂ , ഓടി വാ‍ാ.. പൂര്‍ണ്ണയുടെ അച്ഛന്‍ വിളിക്കുന്നു..”
മറ്റൊന്നും കേള്‍ക്കാനുള്ള മാനസികാവസ്ഥ എനിക്ക് പിന്നെയില്ലായിരുന്നു.. ജാനു എടുക്കുന്നതിനു മുമ്പേ ഞാന്‍ ഫോണ്‍ വെച്ചു! പിറ്റേന്ന് ജാനുവിനോടും അനുരാധയോടും ഞാനിത് പറഞ്ഞ് കുറെ ചിരിച്ചു.. ഇന്നും ചില മെയിലുകളില്‍ അനുരാധ എന്നെ അങ്കിള്‍ എന്ന് സംബോധന ചെയ്യാറുണ്ട്.. പൂര്‍ണ്ണയുടെ അച്ഛനോടുള്ള ബഹുമാനാര്‍ത്ഥം.. :)

ശ്ശോ! വേണ്ടായിരുന്നു..